മത്സ്യക്കുളത്തിനായി കുഴിച്ച സ്ഥലത്ത് നിന്ന് കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍

Web Desk

വൈക്കം ചെമ്മനത്തുകരയില്‍ മത്സ്യക്കുളത്തിനായി കുഴിച്ച സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.അസ്ഥിയുടെ കൂടുതല്‍ ഭാഗങ്ങളാണ് വിശദമായ പരിശോധനയില്‍ കണ്ടെത്തിയത്. വ‍ര്‍ഷങ്ങള്‍ക്ക് മുൻപ് കാണാതായവരുടെ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അടുത്തുള്ള ആറിലൂടെ അസ്ഥികൂടം ഒഴുകി വന്നതാണോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.

വിശദമായ പരിശോധനയില്‍ അഞ്ചടിയോളം താഴ്ചയില്‍ നിന്ന് കൂടുതല്‍ അസ്ഥി കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മരിച്ചയാളുടെ ലിംഗ നിര്‍ണയം, മൃതദേഹത്തിന്‍റെ കാലപ്പഴക്കം, മരിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് നീക്കം.

അസ്ഥിക്കൂടത്തിന്‍റെ പഴക്കം നിര്‍ണയിച്ച്‌ കഴിഞ്ഞാല്‍ ആ കാലയളവില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കി കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങാനായേക്കും. വൈക്കം ഡിവൈഎസ്പി എ ജെ തോംസണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വ‍ര്‍ഷങ്ങളായി പുല്ലും പായലും നിറഞ്ഞ് കിടന്ന സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും ഉയരുന്നുണ്ട്. എല്ലാ സംശയങ്ങളും ഇഴകീറി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

error: Content is protected !!