രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധന; കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി.

Web Desk

രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി. 65ൽ അധികം രാജ്യങ്ങളിലാണ് മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിരുന്നത്. യുഎഇയിൽ നിന്നെത്തിയ ആൾക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു. കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള യുവാവിനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ജൂലൈ പന്ത്രണ്ടാം തിയതി യുഎഇയിൽ നിന്ന് ഷാർജ–തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലെത്തിയ യുവാവിനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്താനാണ് നിർദേശം. ചെന്നൈ വിമാനത്താവളത്തിൽ കേരളത്തിൽ നിന്നെത്തുന്നവരെയും വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. രോ​ഗലക്ഷണങ്ങൾ ഉള്ളവരെ ഉടൻ തന്നെ ഐസൊലേഷനിൽ പ്രവേശിപ്പിക്കാനും നിർദേശമുണ്ട്. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയുടെ യുഎഇയിൽ സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സംസ്ഥാനത്തെ മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം എത്തി. മങ്കിപോക്സ് സ്ഥിരീകരിച്ചയാൾ ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും. സംസ്ഥാന ആരോ​ഗ്യമന്ത്രിയുമായി കേന്ദ്ര സംഘം ചർച്ച നടത്തി. കൊല്ലത്തും ആരോ​ഗ്യസംഘം സന്ദർശനം നടത്തും. രോ​ഗി സഞ്ചരിച്ച ഓട്ടോറിക്ഷകളിലെ ഡ്രൈവർമാരെയും നിരീക്ഷണത്തിലാക്കിയിരുന്നു. മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇയാൾക്കൊപ്പം വിമാനത്തിലെ അടുത്ത സീറ്റുകളിൽ യാത്ര ചെയ്ത 11 പേർ, ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ എന്നിവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. മാതാപിതാക്കൾക്ക് രോ​ഗലക്ഷണങ്ങൾ ഇല്ല.

error: Content is protected !!