
newsdesk
തിരുവനന്തപുരം : പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്.
തിരുവനന്തപുരത്തുള്ള ഫോര്‍ട്ട് ഹൈസ്കൂളാണ് പോക്സോ കേസിലെ പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന പേരിൽ മുകേഷ് നായർക്കെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ കോവളം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോവളത്തെ റിസോർട്ടിലായിരുന്നു റീൽസ് ചിത്രീകരണം. ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും പരാതിയിലുണ്ട്.