
Web Desk
കോടഞ്ചേരിയിലെ മിശ്രവിവാഹ വിഷയത്തിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമം വിവാദമുണ്ടാക്കലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് ലൗ ജിഹാദ്. ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കുന്ന വിഷയങ്ങളെ സജീവമാക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. എങ്കിലേ ഇവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാവൂ. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഉൾപ്പടെയുള്ള ജനകീയ വിഷയങ്ങൾ മറച്ച് പിടിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
മിശ്രവിവാഹ വിഷയത്തിൽ സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുകയാണ്. മതസൗഹാർദം ഉയർത്തിപ്പിടിച്ച നാടാണ് കേരളം. അതിനിയും ശക്തമായി തുടരുകയാണ് വേണ്ടതെന്നും താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.
വിഷയത്തിൽ വിശദീകരണ യോഗവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. വൈകിട്ടാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 12.30ന് ബി.ജെ.പി അദ്ധ്യക്ഷൻ കേ. സുരേന്ദ്രനും ഡി.സി.സി അദ്ധ്യക്ഷൻ പ്രവീൺ കുമാറും കോടഞ്ചേരിയിലെത്തും. വീട്ടുകാരുമായി സംസാരിച്ച ശേഷമായിരിക്കും ഇരു പാർട്ടികളും തുടർ നടപടികൾ ആലോചിക്കുക.