
Web Desk
എംജി സര്‍വകലാശാലയില്‍ കോഴവാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിലയിരുത്തലില്‍ വിജിലന്‍സ്. കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരി എല്‍സിയും പരാതിക്കാരിയും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പേരുകള്‍ അടക്കം സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം, സര്‍വകലാശാലയുടെ അന്വേഷണത്തില്‍ തീരുമാനമെടുക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം ഇന്നു ചേരും. എംബിഎ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കൈക്കൂലി വാങ്ങിയ സര്‍വകലാശാല അസിസ്റ്റന്റ് സി ജെ എല്‍സിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായത്. കോഴ ഇടപാടിലെ ബുദ്ധികേന്ദ്രം എല്‍സി മാത്രമല്ലെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്.
താന്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റു ജീവനക്കാര്‍ക്ക് കൈമാറാനാണെന്ന് എല്‍സി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരുടെ പേരുകളും രണ്ടു മാസം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണത്തിലുണ്ട്. സര്‍ട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതിനുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നല്‍കുന്നതായും സൂചനയുണ്ട്.