വീഡിയോ ഷൂട്ട് ചെയ്ത് അയച്ച് കൊക്കയിലേക്ക് ചാടി, കാമുകൻ മരിച്ചു; കൈഞരമ്പ് മുറിച്ച യുവതി ആശുപത്രിയിൽ

Web Desk

വീഡിയോ ചിത്രീകരിച്ച്‌ സുഹൃത്തുക്കള്‍ക്ക് അയച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ കാമുകന്‍ മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിര്‍ഷയാണ് മരിച്ചത്. യുവതി കൈഞരമ്പ് മുറിച്ച നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവതിയുടെ നില ഗുരുതരമാണ്.

ഇടുക്കി മറയൂരില്‍ വെച്ചായിരുന്നു സംഭവം. നാദിര്‍ഷയും മറയൂര്‍ ജയ്മാതാ സ്‌ക്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി സ്‌നേഹത്തിലായിരുന്നു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാണ് ഇരുവരും മറയൂരിലേക്ക് എത്തിയതെന്നാണ് പൊലീസിന്റെ അനുമാനം. നാദിര്‍ഷയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചതറിഞ്ഞ നിഖില നാദിര്‍ഷയെ വിളിച്ചു. തുടര്‍ന്ന് ഇരുവരും അത്യഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് സൂചന. മറയൂര്‍ കാന്തല്ലൂര്‍ റൂട്ടില്‍ വണ്ടി നിര്‍ത്തി വീഡിയോ ഷൂട്ട് ചെയ്തു. കൈഞരമ്ബ് മുറിച്ച ശേഷം കാന്തല്ലൂര്‍ ഭ്രമരം വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നു.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയില്‍ പാറപ്പുറത്തു കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച്‌ നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ നാദിര്‍ഷയുടെ മൃതദേഹം കിട്ടി. ഇരു കൈക്കും മുറിവേറ്റ് അവശനിലയിലായ നിഖിലയെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മറയൂര്‍ പൊലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചു. മറയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന നാദിര്‍ഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും.

error: Content is protected !!