ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാകും; വോട്ടര്‍ കാര്‍ഡ് ആലോചനയില്‍

തിരുവനന്തപുരം: യുവജനങ്ങള്‍ തെരഞ്ഞെടുപ്പുകളോട് മുഖം തിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം 54 ശതമാനമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവജനങ്ങളുടെ രാഷ്ട്രീയ വിമുഖത തെരഞ്ഞെടുപ്പുകളില്‍ പ്രകടമാണെന്നും ഇതിനെ അഭിമുഖീകരിക്കാൻ ഫലപ്രദമായ നടപടികള്‍ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി ഒരു ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ.

വനിതാ സംവരണ മണ്ഡലങ്ങള്‍ സംബന്ധിച്ച്‌ അന്തിമ തീരുമാനം വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച്‌ പരാതികള്‍ പരിഹരിച്ച ശേഷം മാത്രമേ എടുക്കൂ. ജില്ലാ കലക്ടർമാരുടെ നിർദേശപ്രകാരമാകും ഇക്കാര്യത്തില്‍ തീരുമാനം. “10 വാർഡുള്ള ഒരു പഞ്ചായത്തില്‍ അഞ്ച് വാർഡുകള്‍ വനിതാ സംവരണമായിരിക്കും. ജനറല്‍ വനിത, എസ്.സി വനിത, എസ്.ടി വനിത എന്നിവ ഉള്‍പ്പെടുത്തിയാണ് 54 ശതമാനം സംവരണം നടപ്പാകുന്നത്,” ഷാജഹാൻ വിശദീകരിച്ചു. ഇതിനു പുറമെ, എസ്.സി, എസ്.ടി പ്രത്യേക സംവരണവും ഉണ്ടാകും.

ത്രിതല പഞ്ചായത്തുകളില്‍ വനിതാ സംവരണ വാർഡുകള്‍ നിശ്ചയിക്കേണ്ടത് ജില്ലാ കലക്ടർമാരാണ്. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ജോയിന്റ് ഡയറക്ടർമാർ സംവരണ വാർഡുകള്‍ തീരുമാനിച്ച്‌ കമ്മിഷനെ അറിയിക്കും. ഒരു വാർഡ് തുടർച്ചയായി രണ്ട് തവണ വനിതാ സംവരണമായിരുന്നെങ്കില്‍, സാധാരണഗതിയില്‍ അടുത്ത തവണ സംവരണം ഒഴിവാക്കും. എന്നാല്‍, അനിവാര്യ സാഹചര്യങ്ങളില്‍ മൂന്നാം തവണയും സംവരണം തുടരേണ്ടി വന്നേക്കാം.

തദ്ദേശ വാർഡുകളുടെ അതിർത്തി ഡിജിറ്റല്‍ ഭൂപടം ഉപയോഗിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്, ഇതില്‍ മാറ്റമുണ്ടാകില്ല. നിലവിലെ വോട്ടർ പട്ടികയില്‍ വീട്ടുനമ്പർ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻപ് 1500 വോട്ടർമാർക്ക് രണ്ട് ബൂത്തുകള്‍ ഉണ്ടായിരുന്നെങ്കില്‍, ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഒരു ബൂത്ത് മാത്രമാണ് ഉണ്ടാകുക.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ കഴിയാതിരുന്നതിനെക്കുറിച്ച്‌ ചില പരാതികള്‍ ഉയർന്നിരുന്നു. എന്നാല്‍, നിയമസഭാ വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെതല്ല, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ബി.എല്‍.ഒമാർ തയാറാക്കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ഇ.ആർ.ഒമാർ (തദ്ദേശ സെക്രട്ടറിമാർ) തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ കഴിയാതിരുന്നതിന്റെ പരാതിയില്‍ ഒരു തദ്ദേശ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും കമ്മിഷണർ വെളിപ്പെടുത്തി.

നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരേ വോട്ടർ കാർഡ് ഉപയോഗിക്കുന്നത് ശ്രമകരമാണെങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടർ കാർഡ് നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനായി കാർഡില്‍ യൂട്ടിലിറ്റി സംവിധാനം ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇരട്ട വോട്ടുകള്‍ കണ്ടെത്താൻ നിലവില്‍ സംവിധാനമില്ല. ഒരേ വാർഡിലെ ഇരട്ട വോട്ടുകള്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് കണ്ടെത്താനാകും. എന്നാല്‍, വ്യത്യസ്ത വാർഡുകളിലെ ഇരട്ട വോട്ടുകള്‍ കണ്ടെത്തുക പ്രയാസമാണ്. ഇത് കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 21ന് മുമ്പ് നടത്തണം. ക്രിസ്മസ്, പരീക്ഷകള്‍ എന്നിവ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തയാറാക്കും. ഉദ്യോഗസ്ഥരുടെ ലഭ്യതയും കാലാവസ്ഥയും പരിഗണിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.

error: Content is protected !!