കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ല; മെഡിക്കൽ കോളജിന് ക്ലീൻചിറ്റ്

Web Desk

മെഡിക്കൽ കോളജിൽ കുട്ടിയെ തട്ടിയെടുത്തതില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. കൃത്യം ആസൂത്രിതമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ റിപ്പോർട്ട് നൽകി. ആശുപത്രിക്കുള്ളില്‍നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നുമാണ് നിഗമനം. അതേസമയം, ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തിയതോടെ സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പ്രസവ വാർഡിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മിനിയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി.

മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കണം. ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

error: Content is protected !!