ആലപ്പുഴയിൽ ഓൺലൈൻ തട്ടിപ്പ്; വൃക്കരോഗിക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച 1,75,000 രൂപ നഷ്ടമായി

News Desk

വൃക്കരോഗിയായ ആലപ്പുഴ സ്വദേശിക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സക്കായി ലഭിച്ച തുക ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായി. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി സേവ്യര്‍ ജോര്‍ജിൻ്റെ അക്കൗണ്ടില്‍ നിന്നാണ് 1,75,000 രൂപ നഷ്ടമായത്. പേ ടിഎം മുഖാന്തരം ട്രാന്‍സ്ഫര്‍ നടന്നതായാണ് കണ്ടെത്തലെങ്കിലും കുടുംബത്തിന് ഇത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. സംഭവത്തില്‍ അര്‍ത്തുങ്കല്‍ പോലീസിനു പരാതി നൽകി.

ഇരുവൃക്കകളും തകരാറിലായി മരണത്തെ മുഖാമുഖം കണ്ട സേവ്യര്‍ എന്ന ചെറുപ്പക്കാരൻ്റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ നാടാകെ ഒന്നിച്ചാണ് മുന്നിട്ടിറങ്ങിയത്. വൃക്കമാറ്റ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം സേവ്യറിനെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ശസ്ത്രക്രിയക്കായി സേവ്യറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ മുതലാണ് സേവ്യര്‍ പോലുമറിയാതെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തു തുടങ്ങിയത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച തുക തുടര്‍ ചികിത്സക്കായി ഉപയോഗിക്കാമെന്ന് കരുതി.

കഴിഞ്ഞ ദിവസം അക്കൗണ്ടില്‍ നിന്നും ചെറിയൊരു തുക ഡെബിറ്റായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം കുടുംബം തിരിച്ചറിഞ്ഞത്.അര്‍ത്തുങ്കല്‍ എസ്ബിഐ ബാങ്കിൻ്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. മാസങ്ങളോളം സ്ഥിരമായി പണം പിൻവലിച്ചെങ്കിലും കുടുംബത്തിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

പണം നീക്കം ചെയ്ത അക്കൗണ്ടിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പേ ടിഎമ്മിനോട് ബാങ്ക് ആവശ്യപ്പെട്ടു. ഗൂഗിള്‍ പ്ലേയിലേക്ക് ഗയിം ചാര്‍ജ് എന്ന രൂപേണയാണ് പണം പോയിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറിയ തുക മുതൽ 5000 രൂപ വീതം പലതവണ ഡബിറ്റായിട്ടുണ്ട്. എന്നാല്‍ താന്‍ മാത്രമായിരുന്നു ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് സേവ്യര്‍ പറഞ്ഞു. സംഭവത്തില്‍ അര്‍ത്തുങ്കല്‍ പോലീസിനു പരാതി നൽകി. തുടര്‍ ചികിത്സക്കായി പണം കൂടുതലായി വേണ്ട കുടുംബം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.

error: Content is protected !!