സംസ്ഥാനത്ത് എ.ഐ ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ നിർത്തിവെച്ചു

സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി (എ.ഐ) ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. സർക്കാരിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണിന് ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. മാസങ്ങളായി ഗഡുക്കൾ മുടങ്ങിയതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കെൽട്രോൺ.

ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനുപുറമെ, ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാതെ വന്നതോടെ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെ കെൽട്രോൺ പിരിച്ചുവിട്ടു.

ക്യാമറ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായതോടെ നിയമലംഘനങ്ങൾ കണ്ടെത്താനും ചലാൻ അയക്കാനുമുള്ള നടപടികൾ പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. കുടിശ്ശിക തുക സർക്കാർ അടിയന്തരമായി അനുവദിച്ചാൽ മാത്രമേ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നാണ് കെൽട്രോൺ അധികൃതർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!