കാക്കനാട് ലഹരിമരുന്നു കേസ്: സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്‌സൈസ്

Web Desk

കാക്കനാട്ട് 11 കോടിയുടെ ലഹരിമരുന്നു പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് എക്‌സൈസ്. സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെ ചൊവ്വാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പന നടന്നിരുന്നുവെന്നും കസ്റ്റഡി അപേക്ഷയില്‍ എക്‌സൈസ് പറയുന്നു.

കേസില്‍ ഇനിയും ഏറെപേര്‍ പിടിയിലാകാനുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. കഴിഞ്ഞദിവസമാണ് 12-ാം പ്രതി സുസ്മിതയെ അറസ്റ്റ് ചെയ്തത്. സുസ്മിതയാണ് എല്ലാക്കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി നിയന്ത്രിച്ച് നിന്നിരുന്നവരിലൊരാള്‍. ആദ്യം പിടിയിലായ കേസിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍തുകകള്‍ സുസ്മിത അയച്ചിരുന്നു. ഗൂഗിള്‍ പേയിലൂടെയും മറ്റുമായിരുന്നു ഇത്. മയക്കുമരുന്നു സംഘങ്ങള്‍ക്കിടയില്‍ സുസ്മിത അറിയപ്പെട്ടിരുന്നത് ടീച്ചര്‍ എന്നായിരുന്നെന്നും എക്‌സൈസ് പറയുന്നു.

സുസ്മിത ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നുമാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. 12 പ്രതികള്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ചിലരുടെ ഫോണിലേക്ക് ശ്രീലങ്കയില്‍നിന്നടക്കം കോളുകള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഒരുക്കാനും മുന്നില്‍ നിന്നത് സുസ്മിതയായിരുന്നു. വന്‍കിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഘത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്.

error: Content is protected !!