വിമാനത്തിനകത്തെ പ്രതിഷേധം; പ്രത്യേക സംഘം അന്വേഷിക്കും

Web Desk

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ഉണ്ടായതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദർവേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ആറു പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലാണ് അപ്രതീക്ഷിതമായി രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടത് വിവാദമായിരുന്നു.ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗൺമാനും നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരെയും ഈ മാസം 27 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. വിമാനത്തിലെ പ്രതിഷേധത്തിനു പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ തെരുവിലിറങ്ങിയതോടെ സംസ്ഥാനത്തുടനീളം വൻ സംഘർഷമാണ് രൂപപ്പെട്ടത്.

error: Content is protected !!