കര്‍ക്കടക മാസത്തിനു തുടക്കം , ഇനി ആരോഗ്യപരിപാലനത്തിന്റെയും ഭക്തിയുടെയും നാളുകള്‍, അറിയേണ്ട കാര്യങ്ങള്‍

കര്‍ക്കടക മാസം ആരംഭിച്ചിരിക്കുകയാണ് . കര്‍ക്കടക മാസത്തിന് സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പരമ്പരാഗത ആയുര്‍വേദ രീതികളിലും ആചാരങ്ങളിലും. കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. കര്‍ക്കടകം ജ്യോതിഷ അടിസ്ഥാനത്തില്‍ ചന്ദ്രന്റെ മാസമാണ്. സൂര്യന്‍ രാജാവും ചന്ദ്രന്‍ രാജ്ഞിയും ആദിത്യന്‍ ശിവനും ചന്ദ്രന്‍ പാര്‍വ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കര്‍ക്കടകമാസം അതിനാല്‍തന്നെ ഭഗവതി മാസവുമാണ്.

പഞ്ഞമാസം, രാമായണമാസം എന്നി പേരുകളിലും കര്‍ക്കടക മാസം അറിയപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാല്‍ ‘കള്ളക്കര്‍ക്കടകം’ എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാല്‍ ‘മഴക്കാല രോഗങ്ങള്‍’ ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ ‘പഞ്ഞമാസം’ എന്നും വിളിക്കപ്പെടുന്നു. കര്‍ക്കടകത്തില്‍ ഭവനങ്ങളില്‍ ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇതു നിത്യവും നടത്തുന്നു. വീട്ടില്‍ വച്ചു ചെയ്യാന്‍ അസൗകര്യം ഉള്ളവര്‍ക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ വച്ചും നടത്താം. കര്‍ക്കടകമാസത്തില്‍ ചെയ്യുന്ന ഈ പൂജകള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിഘ്‌നങ്ങള്‍ ഒഴിവാക്കി വീട്ടില്‍ ഐശ്വര്യം നിറയാന്‍ സഹായിക്കും എന്നാണ് വിശ്വാസം.

കനത്ത മഴ,ആരോഗ്യ പ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖലയില്‍ തിരിച്ചടി തുടങ്ങിയവ ഈ മാസത്തില്‍ ഏറുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയാണ് കര്‍ക്കടകം പഞ്ഞമാസം എന്നും അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ തരണം ചെയ്യാനും ആത്മീയ ചിന്തകള്‍ മനസില്‍ നിറയ്ക്കാനുമാണ് കര്‍ക്കടക മാസത്തെ രാമായണ പാരായണത്തിനായി പൂര്‍വ്വികര്‍ മാറ്റിവച്ചത്.

ആയുര്‍വേദ വിധിപ്രകാരം കര്‍ക്കടക മാസത്തില്‍ ഔഷധസേവ നടത്തുന്നത് ഉത്തമമാണ്. കര്‍ക്കടകത്തില്‍ മനസിലെ അസ്വസ്ഥതകള്‍ നീക്കി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനാണ് ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത്. എണ്ണതേച്ചുള്ള കുളി, കര്‍ക്കടക കഞ്ഞി തുടങ്ങിയവ അസ്വസ്ഥതകള്‍ നീക്കാന്‍ സഹായിക്കുന്നു.

കര്‍ക്കടക മാസത്തില്‍ ആരോഗ്യ പരിപാലനത്തിനായി കര്‍ക്കടക കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കര്‍ക്കടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നു. പല ആയുര്‍വ്വേദ കേന്ദ്രങ്ങളും കര്‍ക്കടകത്തില്‍ ‘എണ്ണത്തോണി’ മുതലായ പ്രത്യേക സുഖചികില്‍സയും ഇന്ന് ഒരുക്കുന്നുണ്ട്.

കര്‍ക്കടക കഞ്ഞി കഴിക്കുക എന്നത് ഇപ്പോള്‍ ചെറുപ്പക്കാര്‍ പോലും ഒരു ഫാഷനാക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് ഉത്തമമാണിത്. മലയാളികള്‍ ആയുര്‍വേദത്തിലെ ഔഷധക്കഞ്ഞിയില്‍നിന്നു പ്രചോദനം കൊണ്ട് എടുത്ത നല്ല ശീലമാണത്. ചേനയും ചേമ്പും താളും തകരയുമൊക്കെ ഈ മാസത്തില്‍ കഴിക്കുന്നത് നല്ലതാണ്. ചേമ്പിന്റെയും മറ്റും ചൊറിച്ചില്‍ പോലും ഈ മാസത്തില്‍ കുറയും. എന്നാല്‍ ഈ മാസം മുരിങ്ങയില കഴിക്കാന്‍ പാടില്ലെന്നും ആയുര്‍വേദം പറയുന്നു.

കര്‍ക്കടക മാസത്തില്‍ അനുഷ്ഠിക്കുന്ന സവിശേഷകരമായ കര്‍മ്മമാണ് പിതൃദര്‍പ്പണം. കര്‍ക്കടക വാവ് ദിവസമാണ് പിതൃദര്‍പ്പണം നടത്തുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും.ആലുവ ശിവക്ഷേത്രത്തിലും തിരുനെല്ലിയിലും വര്‍ക്കലയിലും മാത്രമല്ല കേരളത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും കര്‍ക്കടകവാവ് ബലി ഇടാന്‍ സൗകര്യം ഒരുക്കുന്നുണ്ട്.

error: Content is protected !!