വിസ്‌മയ കേസ്: കിരണിന്റെ ശിക്ഷ ഉച്ചയോടെ

Web Desk

ബിഎഎംഎസ് വിദ്യാർഥി വിസ്മയ സ്ത്രീധന പീഡനത്തെത്തുടർന്നു ജീവനൊടുക്കിയ കേസിൽ ഭർത്താവ് എസ്. കിരൺകുമാറിനുള്ള ശിക്ഷ ഇന്ന് വിധിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാർ കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം പ്രതി ചെയ്തിട്ടുണ്ടെന്നു കോടതി കണ്ടെത്തി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ ജീവപര്യന്തത്തിനു വേണ്ടി പ്രോസിക്യൂഷന്‍ വാദിക്കുമ്പോള്‍ ശിക്ഷ പരമാവധി കുറയ്ക്കാനാവും പ്രതിഭാഗം വാദിക്കുക. ഉച്ചയോടെ ശിക്ഷ അറിയാം. ശിക്ഷയിൽ മേലുള്ള വാദം രാവിലെ 11 മണിക്ക് ആരംഭിക്കും. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുന്ന കിരണ്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കും. എന്തെങ്കിലും പറയാനുണ്ടോയെന്നു കിരൺകുമാറിനോട് കോടതി ചോദിക്കും, ഉച്ചയോടെയോടെ വിധി പ്രഖ്യാപനം ഉണ്ടാകും.

error: Content is protected !!