
newsdesk
തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ് പി അന്വേഷിക്കും. പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് ചെയർമാൻ അറിയിച്ചു. അന്വേഷണ ചുമതല കൺട്രോളർക്ക് നൽകിയതിൽ വിമർശനവുമായി അംഗങ്ങൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ് പിക്ക് കൈമാറിയത്.
പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണ്. സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗം റാങ്ക് പട്ടിക റദ്ദാക്കി.
അന്വേഷണത്തിന് ആഭ്യന്തര വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തിയെന്നായിരുന്നു വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നത്. പക്ഷെ കഴിഞ്ഞ ദിവസം അന്വേഷണ ചുമതല ചെയർമാൻ പരീക്ഷാ കൺട്രോളറെ ഏൽപ്പിച്ചു. ആഭ്യന്തര വിജിലൻസ് ഓഫീസർ എന്ന ചുമതല കൂടി കൺട്രോളർക്കുണ്ടെന്നായിരുന്നു ചെയർമാൻ്റെ വിശദീകരണം.