
newsdesk
കാട്ടാങ്ങല്‍ പ്രദേശത്ത് കുടിവെള്ളം മുടങ്ങാതിരിക്കാൻ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര ജലവിതരണ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർക്കാണ് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നല്‍കിയത്. സ്വീകരിച്ച നടപടികള്‍ രണ്ടു മാസത്തിനകം കമ്മിഷനില്‍ സമർപ്പിക്കണം. കുടിവെള്ളം നിഷേധിക്കുക എന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു. പരാതിയില്‍ അടിയന്തര പരിഹാരം കാണാൻ ജല അതോറിറ്റി സത്വര നടപടികള്‍ സ്വീകരിക്കണം.
കൊടുവള്ളി ജല അതോറിറ്റിയുടെ കീഴിലുള്ള കാട്ടാങ്ങല്‍ പ്രദേശത്ത് മൂന്നു മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി. 50 വർഷം പഴക്കമുള്ള മണ്ണിലിടം പമ്ബ് ഹൗസില്‍ നിന്നാണ് ചാത്തമംഗലം പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണം നടത്തുന്നതെന്നും കാലപഴക്കമുള്ള എ.സി. പൈപ്പുകള്‍ നിരന്തരം പൊട്ടുന്നതു കാരണമാണ് ജല വിതരണം മുടങ്ങാറുള്ളതെന്നും കൊടുവള്ളി റൂറല്‍ വാട്ടർ സപ്ലൈ അസിസ്റ്റന്റ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. ഇവ മാറ്റി സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ ഉയർന്ന ഓഫീസുകളില്‍ സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഏപ്രിലില്‍ ചെറുപുഴയിലെ ജലനിരപ്പ് താഴ്ന്നതു കാരണം നീരൊഴുക്ക് നിലച്ച മട്ടാണെന്നും കാട്ടാങ്ങല്‍ ഭാഗത്ത് 5 മണിക്കൂർ മാത്രമാണ് ജലവിതരണം ചെയ്യാൻ കഴിയുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. കാട്ടാങ്ങല്‍ ഭാഗത്ത് ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതി 2025 ല്‍ കമ്മിഷൻ ചെയ്യാനാകും. പദ്ധതി പൂർത്തിയായാല്‍ ജലവിതരണം കാര്യക്ഷമമാക്കാമെന്നും റിപ്പോർട്ടിലുണ്ട്. കാട്ടാങ്ങല്‍ സ്വദേശി. പ്രൊഫ. വർഗീസ് മാത്യൂ സമർപ്പിച്ച പരാതിയിലാണ് നടപടി