കൊല്ലത്ത് പൊലീസിന് നേരെ വടിവാൾ വീശി ഗുണ്ടകള്‍; തിരിച്ച് വെടിയുതിര്‍ത്ത് പൊലീസ്

കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. നാല് റൗണ്ടാണ് പ്രതികള്‍ക്കെതിരെ പൊലീസ് നിറയൊഴിച്ചത്.

WebDesk

കൊല്ലത്ത് പൊലീസിന് നേരെ വടിവാൾ വീശി ഗുണ്ടകളുടെ പരാക്രമണം. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസ് പ്രതികളെ പിടികൂടാന്‍ കൊല്ലം പടപ്പക്കരയില്‍ എത്തിയ പൊലീസിന് നേരെയാണ് പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടത്. വടിവാള്‍ വീശിയ ഗുണ്ടകള്‍ക്കെതിരെ പൊലീസ് തിരിച്ച് വെടിയുതിര്‍ത്തു. നാല് റൌണ്ടാണ് പ്രതികള്‍ക്കെതിരെ പൊലീസ് നിറയൊഴിച്ചത്. കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മൂന്നു പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. ആക്രമിച്ച ഗുണ്ടകളില്‍ ഒരാളെ പിടികൂടാനായെങ്കിലും മറ്റു രണ്ടു പേർ കായലിൽ ചാടി രക്ഷപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. പ്രതികള്‍ക്കെതിരെ നാല് റൗണ്ട് വെടിയുര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ പ്രതികളായ ആന്‍റണിയും ലിജോയും കുണ്ടറയിലെ ഒളിത്താവളത്തിലുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്. പ്രതികള്‍ ഒളിവില്‍ താമസിച്ചുകൊണ്ടിരുന്ന വീടുവളഞ്ഞ് പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിന്നാലെ ഓടിയപ്പോള്‍ പ്രതികള്‍ പൊലീസിന് നേരെ വടിവാള്‍ വീശുകയായിരുന്നു. ഇതോടെ പൊലീസ് തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

error: Content is protected !!