
WebDesk
2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ. കള്ളപ്പണ നീക്കം കൂടുതൽ ദുഷ്കരമാക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ സാധ്യതയെന്നും പനഗരിയ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 2000 രൂപ നോട്ടുകൾ ആർബിഐ നിരോധിച്ചത്.
2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായ ഒരു സ്വാധീനവും കാണില്ല. തിരിച്ചെത്തിയ 2,000 രൂപ നോട്ടുകൾക്ക് പകരം, കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ ഉപയോഗിക്കാവുന്നതാണ്. അതിനാൽ പണലഭ്യതയെ ഇത് ബാധിക്കില്ല. നിലവിൽ പൊതുജനങ്ങളുടെ കൈയിലുള്ള പണത്തിന്റെ 10.8 ശതമാനം മാത്രമാണ് 2,000 രൂപ കറൻസി നോട്ടുകൾ പ്രതിനിധീകരിക്കുന്നതെന്നും, ഇതിൽ ഭൂരിഭാഗവും അനധികൃത ഇടപാടുകൾക്കായാണ് ഉപയോഗിക്കുന്നതെന്നും പനഗരിയ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. 2000 ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍ നിന്ന് മാറ്റാം.
മേയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ അവതരിപ്പിച്ചു. എന്നാൽ 2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ. അറിയിച്ചു.