
newsdesk
തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിലിൽ ഒരു മരണം. ഏഴ് പേരെ കാണാനില്ല. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി പറഞിരുന്നതാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മണ്ണ് മാറ്റണമെന്ന് 20ന് കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി വിഡി സതീശൻ ദുരന്തനിവാരണ സമിതി ഓഫീസിലെത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ മന്ത്രിമാരോട് വയനാട്ടിലെത്താൻ മുഖ്യമന്ത്രി വിഡി സതീശൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതൽ പേർ അപകട സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് സംശയം. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്.