അമീബിക് മസ്തിഷ്ക ജ്വരം: ജർമനിയിൽനിന്ന് മരുന്നെത്തിച്ചു ;ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില തൃപ്തികരം, ഒരാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട് ∙ അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ ജർമനിയിൽ നിന്നു മിൽട്ടിഫോസിൻ എന്ന മരുന്ന് ആരോഗ്യവകുപ്പ് എത്തിച്ചു. ഇതോടെ 7 ഇനം മരുന്നുകൾ ചികി‍ത്സയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയോട് ആശാവഹമായി പ്രതികരിക്കുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക് അമീബിക് ജ്വരബാധ ഇല്ലെന്നാണു സൂചന.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മൂന്നു കുട്ടികൾ ഒന്നര മാസത്തിനിടെ കോഴിക്കോട്ടെ ആശുപത്രികളിൽ മരിച്ചിരുന്നു. ഫറോക്ക് സ്വദേശി മൃദുൽ (12) ആണു ബുധനാഴ്ച രാത്രി മരിച്ചത്. കണ്ണൂർ സ്വദേശി ദക്ഷിണ (13), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണു നേരത്തേ മരണപ്പെട്ടത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ‘ബ്രെയിൻ ഈറ്റർ’ എന്നറിയപ്പെടുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണു പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്.

തലച്ചോറിനെയാണു ബാധിക്കുക. പതിനായിരത്തിൽ ഒരാൾക്കു പിടിപെടുന്ന അത്യപൂർവ രോഗമാണിത്. അമീബ ബാധിച്ചാൽ മരുന്നുകളോടു പ്രതികരിക്കില്ല എന്നതാണു പ്രധാന വെല്ലുവിളി.

അതേസമയം ,അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്നു സംശയിച്ചു ചികിത്സയിൽ കഴിയുന്ന ‍കുട്ടിയുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. ബേബി മെമ്മോറിയലിൽ ചികിത്സയിലുള്ള കുട്ടിയുടെ പരിശോധനാ ഫലം വെള്ളിയാഴ്ച വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൺസൾട്ടന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോക്ടർ അബ്ദുൾ റൗഫ് പറഞ്ഞു. അതേസമയം, രോഗം സംശയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് ഉറപ്പായെന്നും അബ്ദുൽ റൗഫ് പറഞ്ഞു.

error: Content is protected !!