
Web Desk
പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജനവാസമേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാന്‍ സാധിക്കുമോ എന്നതാണ് പരിശോധിക്കുന്നത്. കര്‍ഷക താത്പര്യം സംരക്ഷിക്കുന്ന നിലപാടാകും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും. രാവിലെ 11 ന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. മന്ത്രി ശശീന്ദ്രൻ ചൊവ്വാഴ്ച കൊച്ചിയിലെത്തി അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പുമായി സംസാരിച്ചിരുന്നു.
അതിനിടെ, വനാതിർത്തി സംബന്ധിച്ച സുപ്രീം കോടതി വിധി മലയോര കർഷകരെ വഴിയാധാരമാക്കുന്നതെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കോടതിയിൽ കർഷകരുടെ ആശങ്കകൾ അറിയിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു വിധി നടപ്പിലാക്കിയാൽ സഭയും കുടിയേറ്റ ജനതയും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും പാംപ്ലാനി മുന്നറിയിപ്പ് നൽകി.