
Web Desk
ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊടിയും തോരണങ്ങളും നശിപ്പിച്ചു എന്ന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. എസ്.ഡി.പി.ഐ, ലീഗ് പ്രവർത്തകരായ പ്രതികളാണ് ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി. പതിനൊന്നാം പ്രതി നജാഹാരിസിനെയാണ് ഒഴിവാക്കിയത്. പന്ത്രണ്ടാം പ്രതി ഷാലിദിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും വ്യക്തമായിരുന്നു. ഇതിന്റെ വീഡിയോ പുറത്തായിരുന്നു.
ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.