മാസ്ക് വയ്ക്കണമെന്ന് പറഞ്ഞതിന് വൈരാഗ്യം; താലൂക്ക് ആശുപത്രി അടിച്ചു തകർത്തു

Web Desk

കൊല്ലം നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിൽ ബൈക്കിൽ ആയുധവുമായി എത്തിയ മൂന്നംഗം സംഘം നടത്തിയ ആക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റു. സ്റ്റാഫ് നഴ്സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരൻ ശങ്കരൻകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. അക്രമി സംഘം അത്യാഹിത വിഭാഗത്തിലെ ഫാർമസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ശ്യാമിലിയെ ചവിട്ടി താഴെയിട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. നഴ്സിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഡ്യൂട്ടി ഡോക്ടർ ഉണ്ണിക്കൃഷ്ണനെ കമ്പി വടി കൊണ്ട് അടിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ പരുക്കേറ്റില്ല. പരുക്കേറ്റ നഴ്സിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്പെഷൽ ബ്രാഞ്ച് എസിപി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പരിശോധന നടത്തി.

രണ്ടു ദിവസം മുൻപ് രോഗിയോടൊപ്പം എത്തിയയാളോട് ഡ്യൂട്ടിയിലുണ്ടായിരുന്നവർ മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും നഴ്സ് ശ്യാമിലിയോടു മോശമായി പെരുമാറുകയും ചെയ്തു. ഇതു സംബന്ധിച്ചു ആശുപത്രി അധികൃതർ ചവറ പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. സുരക്ഷയൊരുക്കാതെ ജോലി ചെയ്യാൻ കഴിയാത്തവസ്ഥയാണ് ആശുപത്രിയിലുള്ളതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

error: Content is protected !!