
newsdesk
ന്യൂഡൽഹി: രാജ്യം ജനസംഖ്യാ കണക്കെടുപ്പിന് (സെൻസസ്) ഒരുങ്ങുകയാണ്. ഈ സമയം കണക്കെടുപ്പിൽ ആരൊക്കെ ഉൾപ്പെടുമെന്ന് നോക്കാം. കണക്കപ്പെടുപ്പ് കാലയളവിൽ ഇന്ത്യയിലുള്ള പ്രവാസി ഇന്ത്യക്കാരെയും (എൻആർഐ) വിദേശികളെയും ഉപാധികളോടെ സെൻസസിന്റെ ഭാഗമായി എണ്ണും.
ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്ന, സെൻസസിന്റെ രണ്ടാം ഘട്ടത്തിൽ (പോപ്പുലേഷൻ എന്യൂമറേഷൻ) വ്യക്തി എവിടെയുണ്ടെന്നുള്ളതാണു പരിഗണിക്കുന്നത്. 2027 ഫെബ്രുവരിയിലാണ് ഈ ഘട്ടം ആരംഭിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു സ്ഥലത്തുള്ളവരുടെ എണ്ണമെടുക്കലാണ് സെൻസസിന്റെ ലക്ഷ്യം.
ഇനി പറയുന്ന 4 വ്യവസ്ഥകളിൽ ഏതെങ്കിലുമൊന്ന് ബാധകമാകുന്നവരുടെ എണ്ണമെടുക്കും.
1) കണക്കെടുപ്പ് കാലയളവിൽ മുഴുവൻ സമയവും വീട്ടിൽ താമസിക്കുന്നവർ
2) വീട്ടിലെ താമസക്കാരനായ വ്യക്തി കണക്കെടുപ്പ് കാലയളവിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ വീട്ടിലുണ്ടായിരുന്നു, പക്ഷേ എന്യൂമറേറ്റർ വീട്ടിലെത്തുമ്പോൾ ഇല്ലാത്തവർ.
3) വീട്ടിലെ താമസക്കാരനായ വ്യക്തി, എന്യൂമറേറ്റർ എത്തുമ്പോൾ ഇല്ലെങ്കിലും കണക്കെടുപ്പ് കാലയളവ് തീരും മുൻപ് തിരികെയെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നവർ.
4) കണക്കെടുപ്പ് കാലയളവിൽ സന്ദർശകരായി വീട്ടിലുള്ളവർ (അവർ മറ്റിടങ്ങളിലെ കണക്കെടുപ്പിൽ ഉൾപ്പെട്ടില്ലെങ്കിൽ).
രാജ്യത്തുള്ള പ്രവാസികൾ മേൽപറഞ്ഞ നിബന്ധന പാലിക്കുന്നെങ്കിൽ അവരെയും എണ്ണും, രാജ്യത്തില്ലാത്തവരെ പരിഗണിക്കില്ല. സ്വന്തം വീടാണെങ്കിലും കണക്കെടുപ്പുകാലത്താകെ അവിടെയില്ലാത്തവരെ ഉൾക്കൊള്ളിക്കില്ല. അവർ ഇന്ത്യയിൽ മറ്റെവിടെയെങ്കിലുമാണെങ്കിൽ അവിടത്തെ കണക്കിലായിരിക്കും ഉൾപ്പെടുത്തുക. വർഷത്തിന്റെ ഭൂരിഭാഗം സമയത്തും വീട്ടിലില്ലാത്തവരെങ്കിൽ അവരുള്ള സ്ഥലത്താണു കണക്കെടുപ്പ് നടത്തേണ്ടത്. ഇരട്ടിപ്പു തടയാനായി, ഒരു വ്യക്തിയെ ഒരിടത്തു മാത്രമേ എണ്ണിയിട്ടുള്ളൂ എന്ന് എന്യൂമറേറ്റർ ഉറപ്പാക്കണം. ജെൻഡർ, പ്രായം, ജാതി, മതം, വർഗം തുടങ്ങിയ വ്യത്യാസം നോക്കാതെ എല്ലാവരെയും പരിഗണിക്കണം.
കണക്കെടുപ്പ് കാലയളവ് മുഴുവൻ ഇന്ത്യയിലുള്ള വിദേശികളുടെയും എണ്ണമെടുക്കും. ആ കാലയളവിൽ ഭാഗികമായി മാത്രമാണ് രാജ്യത്തുള്ളതെങ്കിൽ കണക്കിൽപെടില്ല. എന്നാൽ, എംബസിയിലും മറ്റും പ്രവർത്തിക്കുന്ന ഡിപ്ലോമാറ്റിക് സ്റ്റേറ്റസ് ഉള്ള വിദേശികളെ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ല. അവരോടൊപ്പം ജോലിചെയ്യുന്ന ഇന്ത്യക്കാരെ പരിഗണിക്കും. കണക്കെടുപ്പ് ഘട്ടത്തിൽ താൽക്കാലികമായി താമസിക്കുന്ന നാടോടി കുടുംബങ്ങളുടെയും കണക്കെടുക്കും. അവർ മറ്റിടങ്ങളിലേക്കു പോകുമ്പോൾ അവിടെ കണക്കെടുപ്പിന്റെ ഭാഗമാകുന്നില്ലെന്ന് ഉറപ്പാക്കണം.