
WebDesk
ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി 92 കോളനിയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.
അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. 92 കോളനിയിലെ ലീലയുടെ വീടാണ് അരിക്കൊമ്പന് ആക്രമിച്ചത്. വീടിന്റെ അടുക്കളയും മുന്‍ഭാഗവും ആക്രമണത്തില്‍ തകര്‍ന്നു. അടുക്കളില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് കഴിച്ച ശേഷമാണ് ആന മടങ്ങിയതെന്നാണ് വിവരം.
കാട്ടാനയെ കണ്ട ലീലയും മകളും കൊച്ചുമകളും കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനായുള്ള വനംവകുപ്പിന്റെ ട്രയല്‍ റണ്‍ നാട്ടുകാര്‍ തടഞ്ഞു. വാഴച്ചാലില്‍ ലോറി തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ആദിവാസികളും ജനപ്രതിനിധികളും അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇപ്പോള്‍ തന്നെ വന്യമൃഗങ്ങളുടെ ശല്യം മൂലം ദുരിതത്തിലാണ് തങ്ങളെന്നും നാട്ടുകാര്‍ പറയുന്നു.
ചാലക്കുടി, അതിരപ്പിള്ളി വനമേഖലയിലൂടെ പറമ്പിക്കുളത്തേക്ക് എത്തിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് വനംവകുപ്പ് രാവിലെ ഏഴുമണിയോടെ ട്രയല്‍ റണ്‍ നടത്തിയത്. വാഴച്ചാല്‍ ചെക്പോസ്റ്റ് കഴിഞ്ഞ് മുന്നോട്ടുപോയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ട്രയല്‍ റണ്‍ തടഞ്ഞത്. അരിക്കൊമ്പനെ കാടു മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധം തുടരുകയാണ്.