വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം; തമിഴ്‌നാട് മുന്‍ മന്ത്രിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

News Desk

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയ സംഭവത്തില്‍ അണ്ണാ ഡി.എം.കെ. നേതാവും മുന്‍ മന്ത്രിയുമായ മണികണ്ഠന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

മലേഷ്യയില്‍ താമസമാക്കിയ സ്ത്രീയാണ് മണികണ്ഠനെതിരെ പരാതി നല്‍കിയത്. അഞ്ചുവര്‍ഷത്തോളമായി താനുമായി മണികണ്ഠന് ബന്ധമുണ്ടായിരുന്നെന്നും തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയെന്നും സ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.താന്‍ ഗര്‍ഭിണിയായതോടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ മണികണ്ഠന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ വാദങ്ങള്‍ മണികണ്ഠന്റെ വക്കില്‍ കോടതിയില്‍ എതിര്‍ത്തു. ആരോപണങ്ങള്‍ വ്യാജമാണെന്നും സ്ത്രീ പണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്നുമായിരുന്നു വാദം.ഇരുവാദങ്ങളും കേട്ട ശേഷമാണ് കോടതി മണികണ്ഠന്റെ ജാമ്യാപേക്ഷ തള്ളിയത്. കോടതി നടപടിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

മണികണ്ഠന്റെ അറസ്റ്റ് തടയുന്നതിനായി ഇടക്കാല സംരക്ഷണ ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ജൂണ്‍ 10 ന് കോടതി നിരസിച്ചിരുന്നു. ഇയാളെ ജൂണ്‍ 9 വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ് ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യന്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. ജൂണ്‍ 10 ന് കോടതിയില്‍ മണികണ്ഠന്റെ അറസ്റ്റ് പരമപ്രധാനമാണെന്നും അല്ലെങ്കില്‍ അയാളുടെ രാഷ്ട്രീയ സ്വാധീനത്താല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും എതിര്‍ഭാഗം അഭിഭാഷകന്‍ പറഞ്ഞു.

error: Content is protected !!