
Web Desk
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഉത്തരവാണ് ഇത്.ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഈ കേസിലെ പ്രധാനപ്പെട്ട തെളിവുകളിലൊന്നായ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. അതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണിപ്പോൾ ക്രൈം ബ്രാഞ്ചിന് അനുകൂലമായി വിധി വന്നത്.
ഈ നടപടികൾ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളെ ബാധിക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നൽകിയിരിക്കുന്ന സമയം. അതുകൊണ്ടുതന്നെ ആ സമയപരിധിക്കകം മെമ്മറി കാർഡിന്റെ ശാസ്ത്രീയ പരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.