നിപ വൈറസ്: 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Web Desk

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ്. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തി. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനക്കായി പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘം കോഴിക്കോട് എത്തി. നിപ്പ വ്യാപനം ഇല്ലെന്നതിനുള്ള സൂചന നൽകി കൂടുതൽ പേരുടെ പരിശോധഫലം നെഗറ്റീവായി. നിലവിൽ ആർക്കും രോഗലക്ഷണങ്ങളുമില്ല. ഇതിനിടെ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളുടെ ഭാഗമായി വവ്വാലുകളെ പിടിച്ച് പരിശോധിക്കുകയാണ്. പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘാംഗങ്ങളുടെ സാന്നിധ്യത്തിൽ വനംവകുപ്പുദ്യോഗസ്ഥരാണ് ശ്രമം തുടരുന്നത്. നിപ ബാധിച്ചു മരിച്ച ചാത്തമംഗലം പാഴൂർ മുന്നൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട്ടുപറമ്പിലും വവ്വാലുകളുടെ ആവാസസ്ഥലത്തും സംഘം പരിശോധന നടത്തി. സമ്പർക്കസാധ്യതയും വിലയിരുത്തി. വീട്ടുപറമ്പിലെ അടയ്ക്കകളും വവ്വാലുകൾ കടിച്ചിട്ടുണ്ട്. എന്നാൽ അതിൽനിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധനക്ക് ശേഷമേ വ്യക്തമാവൂ.

error: Content is protected !!