
News Desk
സഹോദരനെ കൊലപ്പെടുത്തിയ കേസിൽ 19കാരൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ കരവാൾ നഗറിലാണ് സംഭവം. പ്രശാന്ത് ചന്ദ് എന്ന 19കാരനാണ് സഹോദരൻ പ്രേം ശങ്കറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യയോട് സംസാരിച്ചെന്ന കാരണത്താൽ പ്രേം ശങ്കർ, പ്രശാന്തിനെ തല്ലിയിരുന്നു. ഇതിൻ്റെ വൈരാഗ്യം കാരണമാണ് പ്രശാന്ത് ജ്യേഷ്ഠസഹോദരനെ കൊലപ്പെടുത്തിയത്. പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിക്കാൻ വീട്ടുകാർ ശ്രമം നടത്തിയിരുന്നു. എന്നാൽ, മൃതദേഹത്തിൽ ബുള്ളറ്റ് മുറിവ് കണ്ട പുരോഹിതൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രശാന്ത് മരണപ്പെട്ടത് കിടക്കയിൽ നിന്ന് വീണതിനെ തുടർന്നാണ് എന്നായിരുന്നു വീട്ടുകാർ പറഞ്ഞത്.
ജൂൺ 27ന് ഒരു പുരോഹിതൻ അറിയിച്ചതിനനുസരിച്ച് പൊലീസ് എത്തുമ്പോൾ പ്രേം ശങ്കറിൻ്റെ മൃതദേഹം സംസ്കരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കഴുത്തിൽ മുറിവുകൾ കണ്ടെത്തി. ഫോറൻസിക് എത്തി കൂടുതൽ തെളിവ് ശേഖരിക്കുകയും കൈരേഖാടയാളങ്ങൾ ലഭിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് കൊലയാളി ആരെന്ന് പൊലീസ് കണ്ടെത്തിയത്. കുറ്റവാളിക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ മാസമാണ് പ്രേം ശങ്കർ വിവാഹം കഴിച്ചത്. തൻ്റെ ഭാര്യയോട് സംസാരിക്കുന്നതിൻ്റെ പേരിൽ പ്രേം ശങ്കർ, പ്രശാന്തിനെ പലപ്പോഴും തല്ലാറുണ്ടായിരുന്നു. കൊലപാതകം നടന്ന അന്നും ഇങ്ങനെ തല്ലുണ്ടാവുകയും പ്രശാന്ത് നാടൻ തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നു.