ഒരു സീസൺ കൂടി ബാഴ്സയിൽ തുടരുമെന്ന് മെസി

ലയണൽ മെസി ബാഴ്സലോണയിൽ തുടരും. ഗോളിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബാഴ്സ പ്രസിഡൻ്റ് ഒരു ദുരന്തമാണെന്നും മെസി പറഞ്ഞു.

“ഞാനിവിടെ സന്തോഷവാനായിരുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോകണമായിരുന്നു. ഭാര്യയോടും മക്കളോടും ഞാൻ ക്ലബ് വിടുകയാണെന്ന് പറഞ്ഞപ്പോൾ അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. എൻ്റെ കുടുംബം മുഴുവൻ കരയാൻ തുടങ്ങി. മക്കൾ ബാഴ്സലോണ വിടാനോ സ്കൂൾ മാറാനോ തയ്യാറായിരുന്നില്ല. പക്ഷേ, എനിക്ക് ക്ലബ് വിടണമെന്ന് തന്നെയായിരുന്നു. പക്ഷേ, ക്ലബുമായി ഒരു നിയമയുദ്ധത്തിന് എനിക്ക് താത്പര്യമില്ല. ക്ലബ് മാനേജ്മെൻ്റും പ്രസിഡൻ്റ് ബാർതോമ്യുവും ഒരു ദുരന്തമാണ്. എനിക്ക് ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ക്ലബ് വിടണമെങ്കിൽ 700 മില്ല്യൺ യൂറോ നൽകണമെന്നാണ് മാനേജ്മെൻ്റ് പറയുന്നത്. സീസൺ അവസാനം വരെ നിന്നിട്ട് പോകാൻ പ്രസിഡൻ്റ് പറയുന്നു. ഞാൻ ജൂൺ 10നു മുൻപ് ഇക്കാര്യം പറഞ്ഞില്ലെന്നാണ് മാനേജ്മെൻ്റിൻ്റെ വാദം. പക്ഷേ, കൊവിഡ് പശ്ചാത്തലത്തിൽ ജൂൺ 10ന് ഞങ്ങൾ ലാ ലിഗ കളിക്കുകയായിരുന്നു”- മെസി പറഞ്ഞു.

ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചിരുന്നു. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയായിരുന്നു.

ജൂണിൽ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു എന്ന് ക്ലബ് പറയുന്നു. അതുകൊണ്ട് തന്നെ താരത്തിനു ഫ്രീ ഏജൻ്റായി ക്ലബ് വിടാൻ കഴിയില്ല എന്നും ബാഴ്സലോണ അറിയിച്ചു. ഇതിനു പിന്നാലെ മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാലിഗ ഗവേണിംഗ് ബോഡി അറിയിക്കുകയും ചെയ്തു. എന്നാൽ, കൊവിഡ് ഇടവേള വന്നതുകൊണ്ട് ഈ വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുമെന്നാണ് മെസിയുടെ അഭിഭാഷകൻ പറയുന്നത്. ഇതിനു പിന്നാലെയാണ് താൻ ക്ലബിൽ തുടരുന്നതായി മെസി അറിയിച്ചത്.

error: Content is protected !!