മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ടെലിവിഷൻ പരമ്പരയ്ക്ക് വിലക്കേർപ്പെടുത്തി

മത വികാരം വ്രണപ്പെടുത്തിയതിനെ തുടർന്ന് അസമിൽ ടെലിവിഷൻ പരമ്പരയ്ക്ക് വിലക്ക്. പരമ്പരയിലെ നായികാനായകന്മാർ ഇരു മതവിഭാഗങ്ങളിൽ പെട്ടവരാണെന്ന് ആരോപിച്ച് ഒരു മതവിഭാഗത്തിലെ പ്രമുഖർ രംഗതെത്തിയതിനെ തുടർന്നാണ് പരമ്പരയ്ക്ക് വിലക്കേർപ്പെടുത്തിയത്.മാത്രമല്ല, പരമ്പരയിലെ ചില രംഗങ്ങളും പ്രയോഗങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നാണ് കണ്ടെത്തൽ. ഇത് കലാപത്തിനിടയാക്കുമെന്നുള്ളതിനാൽ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് ആക്ട് അനുസരിച്ച് രംഗോണി ടിവിയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പര നിരോധിച്ചതായി ഓഗസ്റ്റ് 24 ന് പുറത്തിറക്കിയ ഉത്തരവിൽ പൊലീസ് കമ്മിഷണർ എംപി ഗുപ്ത വ്യക്തമാക്കി.

പരമ്പരയിൽ നായികയായി അഭിനയിക്കുന്ന പ്രീതി കൊങ്കണ ഓൺലൈനിലൂടെ തനിക്ക് വധഭീഷണി ഉള്ളതായി നേരത്തെ അറിയിച്ചിരുന്നു. പരമ്പരയിൽ നായികയായ ഹിന്ദു യുവതിയായാണ് പ്രീതി അഭിനയിക്കുന്നത്. പ്രശ്നങ്ങളിൽ പെടുന്ന നായികയെ മുസ്ലിം യുവാവായ നായകൻ സഹായിക്കുന്നതാണ് പരമ്പരയെന്ന് പ്രീതി കൊങ്കണ വ്യക്തമാക്കി.

മൂന്ന് മാസം മുൻപാണ് പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. അന്നു മുതൽ പരമ്പരയ്ക്കെതിരെ ഓൺലൈനിൽ സംഘടിത ആക്രമണം ആരംഭിച്ചിരുന്നു. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരമ്പരയാണെന്ന് കാണിച്ച് ഹിന്ദു ജാഗരൺ സമിതിയും രംഗത്തെത്തിയിരുന്നു.

ചാനൽ ഉടമയും എഎം ടെലിവിഷന്റെ ചെയർമാനും എംഡിയുമായ സഞ്ജീവ് നരെയ്ൻ പരമ്പരയ്ക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു രംഗതെത്തിയിരുന്നു.

error: Content is protected !!