ഹാഥ്റസിൽ പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ നഷ്ടമായെന്ന് ആശുപത്രി അധികൃതർ

Report: Web Desk

ഹാഥ്റസിൽ പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ നഷ്ടമായെന്ന് ആശുപത്രി അധികൃതർ. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ഹാഥ്റസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഹാഥ്റസ് കൊലപാതക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിന് മൂന്ന് തട്ടുകളിലായുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ യുപി സര്‍ക്കാര്‍ അറിയിച്ചു. കേസിൽ സിബിഐ, അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. സിബിഐയുടെ അഭിഭാഷകനും ഇന്ന് കോടതിയിൽ എത്തും. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമെങ്കിൽ മുതിര്‍ന്ന അഭിഭാഷകന്‍റെ സേവനം ഉറപ്പാക്കാമെന്ന് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നതിനാൽ തീരുമാനം ഇന്ന് ഉണ്ടായേക്കും.

error: Content is protected !!