പഠിക്കാത്തതിനെ തുടർന്ന് പിതാവ് പെട്രോളൊഴിച്ച് തീവച്ച പത്ത് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

Report: Web Desk

പഠിക്കാത്തതിനെ തുടർന്ന് പിതാവ് പെട്രോളൊഴിച്ച് തീവച്ച പത്ത് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ സമയത്ത് പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദിൽ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. തൊഴിലാളിലായ ബാലു മകൻ ചരണിനോട് അടുത്തുള്ള കടയിൽ പോയി ബീഡി വാങ്ങിവരാൻ ആവശ്യപ്പെട്ടു. തിരികെ എത്തിയപ്പോൾ വരാൻ വൈകിയെന്നാരോപിച്ച് ബാലു ചരണിനെ മർദ്ദിച്ചു. നന്നായി പഠിക്കുന്നില്ലെന്നും ട്യുഷൻ ക്ലാസിൽ സ്ഥിരമായി പോകുന്നില്ലെന്നുമൊക്കെ ആരോപിച്ചായിരുന്നു മർദ്ദനം. മകനെ തല്ലുന്നത് നിർത്താൻ അമ്മ ഇടപെട്ടെങ്കിലും ബാലു നിർത്തിയില്ല.

മർദ്ദിച്ചിട്ടും ദേഷ്യം മാറാതിരുന്ന പിതാവ്, പെയിന്റ് മിക്‌സ് ചെയ്യാൻ സൂക്ഷിച്ചിരുന്ന പെട്രോൾ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. തുടർന്ന് ബീഡി കത്തിച്ച് കുട്ടിയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ കുട്ടി അലറിക്കരഞ്ഞു കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടി. ഓട്ടത്തിനിടെ ഒരു കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

error: Content is protected !!