വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ മുന്നേറുന്നു

ന്യൂഡൽഹി ∙ ഭാരത് ബയോടെക് ഇന്റർനാഷനൽ ലിമിറ്റഡും (ബിബിഐഎൽ) സൈഡസ് കാഡിലയും തദ്ദേശീയമായി നിർമിച്ച വാക്സിന്റെ പരീക്ഷണം രാജ്യത്ത് മുന്നേറുകയാണ് . ഭാരത് ബയോടെക്കിന്റെ കോവാക്സിനും സൈഡസിന്റെ സൈകോവ്–ഡി വാക്സിനും ഫേസ് 1, ഫേസ് 2 ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ജൂലൈ 15ന് തന്നെ ഈ വാക്സിനുകളുടെ ആദ്യ ഡോസുകൾ മനുഷ്യരിൽ നൽകിത്തുടങ്ങിയിരുന്നുവെന്നും ഇരു കമ്പനികളും അറിയിച്ചു .ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം ഉടൻ ആരംഭിക്കും. പുണെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിൻ നിർമാണത്തിലെ ഓക്സ്ഫഡിന്റെ ഇന്ത്യൻ പങ്കാളി. ഓഗസ്റ്റ് അവസാനത്തോടെ കോവിഡ്–19ന്റെ വാക്സിൻ പരീക്ഷണം ഇന്ത്യയിൽ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു . അനുമതി ലഭിച്ചാൽ 5000ത്തോളം ഇന്ത്യക്കാരിലാകും മരുന്നു പരീക്ഷിക്കുക. കാര്യങ്ങൾ എല്ലാം കൃത്യമായി നടന്നാൽ അടുത്ത ജൂണോടെ വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഐസിഎംആർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവരുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന കോവാക്സിൻ ഡൽഹി, പട്ന എയിംസ് ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് പരീക്ഷിക്കുന്നത് . സൈഡസിന്റെ സൈകോവ്–ഡി നിലവിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ മാത്രമാണ് പരീക്ഷിക്കുന്നത് എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു . വൈകാതെ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും പരീക്ഷണം നീട്ടും.സ്വയം സന്നദ്ധരായി 3500ൽ പരം അപേക്ഷകരാണ് വാക്സിൻ പരീക്ഷണത്തിന് എത്തിയിരിക്കുന്നത്. ഇതിൽ പൂർണ ആരോഗ്യമുള്ള 100 പേരെ തിരഞ്ഞെടുക്കും. ഇവരിൽ 18നും 55നും ഇടയിൽ പ്രായമുള്ളവരെയാണ് ഉൾക്കൊള്ളിക്കുക. പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഹൃദയ – കിഡ്നി രോഗങ്ങൾ തുടങ്ങിയവ ഇല്ലാത്തവരെയാണ് പരിഗണിക്കുക, ഡോ. മിശ്ര പറഞ്ഞു.

error: Content is protected !!