
Report: News Desk
മുക്കം : പതിമൂന്നുകാരിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് പീഡനത്തിന് എത്തിച്ചുനൽകുകയും ചെയ്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ എട്ടുപേർക്ക് തടവുശിക്ഷ. കുമാരനല്ലൂർ പാങ്ങാടൻ വീട്ടിൽ അസ്മാബി (51) ഭർത്താവ് കൊടിയത്തൂർ പുളിക്കാത്തൊടി ഷംസുദ്ദീൻ (56) താഴെക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂർ കോട്ടുപുറത്ത് കൊളക്കാടൻ ജമാൽ എന്ന ജമാലുദ്ദീൻ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ (54), കൊടിയത്തൂർ കോശാലപ്പറമ്പ് കൊളക്കാടൻ നൗഷാദ് (48), കാവന്നൂർ വാക്കല്ലൂർ കളത്തിങ്ങൽ ഇരുമ്പിശേരി അഷ്റഫ് (53), കാവന്നൂർ കുയിൽതൊടി നൗഷാദ് (41) എന്നിവരെയാണ് കോഴിക്കോട് അതിവേഗ സ്പെഷൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഒന്നാം പ്രതി അസ്മാബിക്ക് ഏഴു വർഷം തടവും 10,000 രൂപ പിഴയും മറ്റു പ്രതികൾക്ക് 10 വർഷം തടവും 35,000 രൂപ വീതം പിഴയുമാണ് ജഡ്ജി എസ്.ആർ. ശ്യാംലാൽ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.രാജീവ് ഹാജരായി. പത്തു പ്രതികളുണ്ടായിരുന്ന കേസിൽ 2 പേരെ വിട്ടയച്ചു. 2007, 2008 കാലത്ത് അസ്മാബിയുടെ സഹായത്തോടെ ഷംസുദ്ദീൻ പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇരുവരും ചേർന്ന് കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട്, വയനാട്, മണാശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ചു മറ്റു പ്രതികൾക്കു പീഡിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്തെന്നാണു കേസ്.