”മണ്ഡലത്തിന് പുറത്തുള്ള ആരും കൊടുവള്ളിയില്‍ സ്ഥാനാര്‍ഥിയായി വരേണ്ട”; പാര്‍ട്ടി മണ്ഡലം കമ്മിറ്റി

Report: Web Desk

കോഴിക്കോട് : എം കെ മുനീറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി.തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറുന്നതിനായിരുന്നു എം കെ മുനീറിന് തിരിച്ചടിയായത്. രണ്ട് തവണ മത്സരിച്ച് ജയിച്ച കോഴിക്കോട് സൗത്തിന് പകരം കൊടുവള്ളിയില്‍ മത്സരിക്കാനായിരുന്നു മുനീറിന്റെ നീക്കങ്ങള്‍. കുറച്ചുകൂടി സുരക്ഷിത മണ്ഡലം ലക്ഷ്യമിട്ടായിരുന്നു കൊടുവള്ളിയിലേക്ക് മാറാന്‍ മുനീര്‍ തീരുമാനിച്ചത്. പാര്‍ട്ടി നേതൃത്വത്തിനും ഇതിനോട് യോജിപ്പായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന സമീപനമാണ് ഇപ്പോള്‍ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നത്. മണ്ഡലത്തിന് പുറത്തുള്ള ആരും കൊടുവള്ളിയില്‍ സ്ഥാനാര്‍ഥിയായി വരേണ്ടെന്ന് മണ്ഡലം കമ്മിറ്റി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു. സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹരായ നിരവധി നേതാക്കള്‍ മണ്ഡലത്തിലുണ്ടെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ കടുത്ത പോരാട്ടത്തിന് ഒടുവിലാണ് ഐ എന്‍ എല്‍ സ്ഥാനാര്‍ഥി എ പി അബ്ദുല്‍ വഹാബിനെ തോല്‍പ്പിച്ച് മുനീര്‍ നിയമസഭയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോള്‍ മണ്ഡലത്തിലുള്ളതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തിലെ പല വാര്‍ഡുകളിലും സി പി എം മുന്നേറ്റമുണ്ടായി. ലീഗിന്റെ ചില സിറ്റിംഗ് വാര്‍ഡുകളില്‍ വലിയ വോട്ട് ചോര്‍ച്ചയുമുണ്ടായി. കൂടാതെ ഇത്തവണ സൗത്ത് സീറ്റ് ഐ എന്‍ എല്ലില്‍ നിന്ന് ഇത്തവണ സി പി എം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കോഴിക്കോട് നഗരത്തിലെ പ്രമുഖ യുവനേതാവിനെ സൗത്തില്‍ മത്സരിപ്പിക്കാനും സി പി എം നീക്കമുണ്ട്. കൂടാതെ കോഴിക്കോട് സൗത്തില്‍ ലീഗിനുള്ളില്‍ ചില വിഭാഗീയതയും നിലനില്‍ക്കുന്നുണ്ട്. മുനീറിനോട് വിയോജിപ്പുള്ള നിരവധി നേതാക്കള്‍ സൗത്തിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലെ സീറ്റ് വിഭജനത്തില്‍ മുനീര്‍ നടത്തിയ ചില ഇടപെടലുകളില്‍ എതിര്‍പ്പുള്ളവരും ഏറെയാണ്. ഈ ഒരു സാഹചര്യത്തിലാണ് അദ്ദേഹം കൊടുവള്ളിയിലേക്ക് മാറാന്‍ നീക്കം നടത്തിയത്.

error: Content is protected !!