
Report: Web Desk
വിജയ്.പി.നായരെ കൈയേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷ്മിയുടെ സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ . ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുകയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ജാമ്യാപേക്ഷയിൽ തീരുമാനം ഈ മാസം 9ന് ഉണ്ടാകും.
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുൻ കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചത്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. വിജയ് പി നായരുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് മൂന്ന് പേരെയും പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
വിജയ് പി നായരെ കൈയേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഇന്നലെ നിലപാട് അറിയിച്ചിരുന്നു. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ ഉത്തരവ്. സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയും അന്വേഷണം തുടരുകയാണ്.