Report: News Desk
തോണിക്കടവ് ടൂറിസം പദ്ധതി പ്രവൃത്തികൾ പൂർത്തീകരിച്ച് ജനുവരി അവസാന വാരം ഉദ്ഘാടനത്തിന് തയ്യാറാവുമെന്ന് പുരുഷൻ കടലുണ്ടി എംഎൽഎ അറിയിച്ചു. എം. എൽ. എയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരണത്തിലെത്തുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെതാണ് ഫണ്ട്. ഇറിഗേഷൻ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നിർവഹണം നടപ്പിലാക്കുന്നത്.
ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് തോണിക്കടവിലെ വിവിധ വികസന പദ്ധതികൾ യഥാർഥ്യമാവുന്നത്. കഫെറ്റീരിയ, വാച്ചിങ് ടവർ, വാക് വേ, സീറ്റിംഗ്, ആംഫി തിയേറ്റർ, മാലിന്യ സംസ്കരണം, കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ലാൻഡ്സ്‌കേപിങ്, ഇലക്ട്രിക്കൽ പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്.
തോണിക്കടവ് മുതൽ കാരിയാത്തുംപാറ വരെ ബോട്ടിങ് ആരംഭിക്കുന്നതിനുള്ള ടെൻഡർ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.ജില്ലാകലക്ടർ സാംബശിവ റാവു, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ടൂറിസം വകുപ്പ് റീജിയണൽ ജോയിൻ ഡയറക്ടർ സി.എൻ.അനിത കുമാരി, ഡി. ടി. പി. സി സെക്രട്ടറി ബീന. സി. പി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. വി മനോജ് തുടങ്ങിയവർ പങ്കെടുത്തു.