
Report: Web Desk
സോളാർ കേസിൽ താൻ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായർ. തട്ടിപ്പ് കേസുകളൊതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമായിരുന്നു. തൻറെ പേരിൽ പലരും പണം വാങ്ങിയിട്ടുണ്ടാകാം. സ്ഥലം വിറ്റാണ് നിക്ഷേപകരിൽ ചിലരുടെ പണം തിരിച്ചുനൽകിയതെന്നും സരിത പറഞ്ഞു.
തട്ടിപ്പ് കേസ് മറയ്ക്കാൻ പീഡനപരാതി ഉയർത്തിയെന്ന ആക്ഷേപം ശരിയല്ലെന്നും, ജയിലിൽ നിന്നെഴുതിയ കത്തിൽ പറഞ്ഞതെല്ലാം സത്യമാണ്. മൊഴി മാറ്റാാൻ വൻതുക കിട്ടിയെന്നത് കളവാണ്. തൻറെ മൊഴിവെച്ച് ആരെങ്കിലും പണമുണ്ടാക്കിയോ എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ല, ശിവരാജൻ കമ്മീഷനോടും അന്വേഷണ ഉദ്യോഗസ്ഥരോടും എല്ലാം പറഞ്ഞിട്ടും കേസുകൾ നീളുന്നതിൻറെ കാരണം അറിയില്ലെന്നും ടീം സോളാർ പൊളിയാൻ കാരണം നിക്ഷേപകരുടെ പണം ബിജുരാധാകൃഷ്ണൻ കൊണ്ടുപോയതാണെന്നും സരിത പറഞ്ഞു.
വർഷങ്ങളോളം രാഷ്ട്രീയ കേരളം ഒറ്റുനോക്കിയത് സരിതയെ ആയിരുന്നു . 2013 ജൂൺ രണ്ടിന് സരിത കസ്റ്റഡിയിലായതോടെ സോളാർ കത്തി തുടങ്ങി . 2014 ഫെബ്രുവരി 21ന് ജയിൽ വിട്ട സരിതയുടെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയത് വലിയ കോളിളക്കമായിരുന്നു. തുറന്ന് പറച്ചിൽ പരമ്പരകൾക്ക് ശേഷം സരിത പിന്നെ കേരളം വിട്ടു. പവർ കൺസൽട്ടൻറായും പേപ്പർ കപ്പ് യൂണിറ്റ് നടത്തിയും ഒരു വർഷത്തോളമായി ജീവിതം ഇപ്പോൾ നാഗർകോവിലിലാണ്. സോളാറിൽ ഒരേ സമയം പ്രതിയും പരാതിക്കാരിയുമാണ് സരിത. വിവാദം ആറിത്തണുത്ത ഇക്കാലത്ത് തനിക്കും നീതി കിട്ടിയില്ലെന്നാണ് നിക്ഷേപകരെ പോലെ സരിതയും പറയുന്നത്.