പഞ്ചാബ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്ക് മാറ്റി

Web Desk

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവലോകന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 20ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. പതിനാലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ആദ്യം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഗുരു രവിദാസ് ജയന്തിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ആറ് ദിവസത്തേക്കെങ്കിലും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നായിരുന്നു മുഖ്യമന്ത്രി ചന്നി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന ജനസംഖ്യയുടെ 32 ശതമാനം വരുന്ന ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഫെബ്രുവരി 10 മുതല്‍ 16വരെ ബനാറസ് തീര്‍ത്ഥാടനത്തിന് പോകുന്ന സമയാണ്. പതിനാലിന് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍, ഇവരുടെ വോട്ട് ചെയ്യാനുള്ള അവകാശം ഹനിക്കപ്പെടുമെന്നും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ബിജെപിയും അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടി പഞ്ചാബ് ലോക് കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. ഫെബ്രുവരി 16നാണ് ഗുരു രവിദാസ് ജയന്തി.

error: Content is protected !!