ബസ്സുകൾ മിക്കതും തെരെഞ്ഞെടുപ്പ് ജോലിയിൽ, യാത്രക്കാർ പെരുവഴിയിൽ

Web Desk

ജില്ലയിലെ സ്വകാര്യ ബസ്സുകൾ മിക്കതും തെരെഞ്ഞെടുപ്പ് ജോലിക്കായി പോയതോടെ യാത്രക്കാർ പെരുവഴിയിലായി. പോളിംഗ് ഉദ്യോഗസ്ഥരെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും ബൂത്തുകളിലേക്ക് എത്തിക്കുവാൻ വേണ്ടിയാണ് സ്വകാര്യ ബസ്സുകൾ തെരെഞ്ഞെടുപ്പ് പ്രവർത്തിയിലേക്ക് തിരിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ ബസ്സുകളെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചുരുക്കം ചില ബസ്സുകളും കെഎസ്ആർടിസി ബസ്സുകളും മാത്രമാണ് സർവീസ് നടത്തുന്നത്. പത്തോളം ബസ്സുകൾ സർവീസ് നടത്തുന്ന ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്ക് വെറും നാല് ബസ്സുകൾ മാത്രമാണ് സർവീസ് നടത്തിയത്. രാവിലെ ജോലിക്ക് പോകുന്നവരാണ് ഏറെ പാടുപെട്ടത്. സർവീസ് നടത്തുന്ന ബസ്സുകളിൽ നിന്ന് തിരിയാൻ സ്ഥലമില്ലാത്തത്ര തിരക്കും അനുഭവപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കേണ്ടതിനാലാണ് ബസ്സുകൾ ഞായറാഴ്ച വൈകുന്നേരം മുതൽ കയറ്റിയിട്ടത്. ഇനി ബുധനാഴ്ചയോടെ മാത്രമേ ബസ്സുകൾക്ക് സർവീസ് നടത്താൻ സാധിക്കുകയുള്ളു. അതിരാവിലെ സ്റ്റാന്റിലെത്തി പെട്ട് പോയവരും ഉണ്ട്.

error: Content is protected !!