
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഐസിയു വഴി രോഗം പടരുന്നതായി സംശയം. കഴിഞ്ഞയാഴ്ച ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പത്തൊമ്പതുകാരനായ അമൽ ജോ അജിക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് . അമലിന് രോഗം പകർന്നിരിക്കാൻ സാധ്യത ഐസിയുവിൽ നിന്നാകാമെന്നാണ് പറയുന്നത് പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഐസിയുവിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് പരിയാരം മെഡിക്കൽ കോളേജ് പോകുന്നത്.
നൂറിലേറെ ആരോഗ്യപ്രവർത്തകർ ഇവിടെ നിലവിൽ നിരീക്ഷണത്തിലാണ്. ഇതുവരെ 22 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർമാർ, ക്ലീനിംഗ് സ്റ്റാഫ്, ലാബ് ടെക്നീഷ്യൻമാർ ഉൾപ്പടെയുള്ളവർക്ക് രോഗം കണ്ടെത്തി. ചികിത്സയ്ക്ക് എത്തിയ ചില രോഗികൾക്കും രോഗം കണ്ടെത്തി. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിനെ ഒരു പ്രത്യേക ക്ലസ്റ്ററായി മാറ്റേണ്ട സ്ഥിതിയാണ്.രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരിൽ ഒരു ഡോക്ടർ മാത്രമാണ് കൊവിഡ് വാർഡിൽ ചികിത്സയിലാ യിരിക്കുന്നത് . ബാക്കിയുള്ളവരെല്ലാം മറ്റ് വിഭാഗങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇവരിൽ നിന്നും മറ്റ് രോഗികൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.