
കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമാണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഡി എം ആർ സി കേരളം വിടുന്നു. ഇതോടെ നിയമക്കുരുക്കിൽ പെട്ട പാലാരിവട്ടം മേൽപ്പാല പുനർനിർമാണം ഡിഎംആർസി ഏറ്റെടുത്തേക്കില്ല. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ ഡിസംബറിൽ വിരമിക്കും.കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രൊയുടെ മേൽനോട്ടം ഡിഎംആർസിക്ക് കൈമാറിയത് പല സമരങ്ങൾക്കും ശേഷമാണു . ഇ. ശ്രീധരനെന്ന രാജ്യത്തിന്റെ മെട്രൊമാന്റെ സേവനം ലഭിക്കാനാണ് കേരളം കൈകോർത്തത്. ദൗത്യങ്ങൾ പൂർത്തിയായതോടെയാണ് ഡിഎംആർസി കേരളം വിടാൻ തീരുമാനിച്ചത് . ശ്രീധരൻ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് ഡിസംബറിൽ വിരമിക്കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ ഭൂരിഭാഗം നിർമാണ പ്രവർത്തികളും പൂർത്തിയായികഴിഞ്ഞു.
ആലുവ മുതൽ പേട്ട വരെ 25 കിലോമീറ്റർ മെട്രോ നിർമിച്ച് കൈമാറുന്ന കരാറാണ് ഡിഎംആർസി ഏറ്റെടുത്തത്. ലോക്ക്ഡൗൺ തുടരുന്നതിനിടെ പേട്ട വരെ നിർമാണം പൂർത്തിയാക്കി. ചമ്പക്കര പാലത്തിന്റെ പണികൾ മാത്രമാണ് നിലവിൽ ബാക്കി ഉള്ളത് . മെട്രൊ രണ്ടാം ഘട്ടം മുന്നോട്ട് കൊണ്ടുപോകുന്നത് ഡി എം ആർ സി അല്ല . അടുത്ത മാസത്തോടെ കൊച്ചിയിലെ ഓഫിസും അടയ്ക്കും . സ്ഥിരം ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിയ്ക്കുന്നു . തകർച്ചയിലായ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർ നിർമാണ മേൽനോട്ടം സർക്കാർ ഇ. ശ്രീധരന് കൈമാറിയിരുന്നു. ഭാരപരിശോധനയെച്ചൊല്ലിയുള്ള നിയമക്കുരുക്ക് വെല്ലുവിളിയായതിനെ തുടർന്ന് രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും നിർമാണമേറ്റെടുക്കൽ ഇനി നടന്നേക്കില്ല എന്നാണ് കാര്യങ്ങൾ വ്യക്തമാകുന്നത് .