രോഗബാധിതരാകുന്നതില്‍ കൂടുതല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെന്ന് ഡോക്ടര്‍മാര്‍

Web Desk

കോവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം കാര്യമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് രണ്ടാം തരംഗം കുഞ്ഞുങ്ങളെ കാര്യമായി ബാധിക്കുന്നതായി നിലവിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് സര്‍ ഗംഗാ റാം ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ധീരേന്‍ ഗുപ്ത പറഞ്ഞു.

ഇത്തവണ കോവിഡ് ബാധിച്ചെത്തിയ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ചിരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് രോഗം മൂര്‍ഛിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഒരു വയസ്സുമുതല്‍ അഞ്ച് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് കൂടുതലായി രോഗം ബാധിക്കുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. കടുത്ത പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായും കുട്ടികളില്‍ കാണപ്പെടുന്നത്.അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 1185 മരണവും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!