ബാലഭാസ്ക്കറിന്‍റെ മരണം; സ്റ്റീഫൻ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി.

കള്ളകടത്തിലും സാമ്പത്തിക ഇടപാടുകളിലെ തർക്കവും കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേർന്ന് ഒരുക്കിയ അപകടമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്റ്റീഫൻ ദേവസിക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കും. ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കളും സ്വർണ കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകടസമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ, അപകടത്തെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച കലാഭവൻ സോബി എന്നിവരാണ് നുണപരിശോനക്ക് തയ്യാറായത്.

ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് ഈ നാലുപേരെ നുണപരിശോധന നടത്താൻ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍.

error: Content is protected !!