
കൊച്ചി: നടിയെ അക്രമിച്ച കേസിൽ പി.ടി.തോമസ് എംഎൽഎയുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. രാവിലെ 11 മണിയോടെ സാക്ഷി വിസ്താരത്തിനായി പ്രത്യേക കോടതിയിൽ ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം.അക്രമത്തിനിരയായ നടി അവിടെ നിന്നും നടൻ ലാലിൻ്റെ വീട്ടിലേക്കാണ് നേരെ എത്തിയത്. ഈ വിവരം അറിഞ്ഞു ഇവിടേക്ക് ആദ്യം എത്തിയവരിൽ ഒരാൾ പിടി തോമസ് എംഎൽഎയാണ്. സംഭവം പൊലീസിൽ അറിയിക്കുകയും നടിയുടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടപ്പോൾ അക്കാര്യം പൊലീസ് ശ്രദ്ധയിലെത്തിച്ചതും പിടി തോമസ് തന്നെ.
എംഎൽഎ കൂടി നിർദ്ദേശിച്ചതിനെ തുടർന്നാണ് നടിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങിയത്. പ്രോസിക്യൂഷനെ സംബന്ധിച്ച് നിർണായക സാക്ഷിയാണ് പി ടി തോമസ് എംഎൽഎ. കേസിൽ 41 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്.ഇനി വിസ്തരിക്കേണ്ട 200 ലധികം സാക്ഷികളുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറും. ഇരയായ നടിയുടെ ക്രോസ് വിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നു. 13 ദിവസത്തോളം ആയിരുന്നു ഇരയെ പ്രതിഭാഗം ക്രോസ് വിസ്താരം നടത്തിയത്.