10ാം ക്ലാസുകാരൻ അഭിമന്യു കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

Web Desk

 വള്ളിക്കുന്നത് പതിനഞ്ചുകാരൻ അഭിമന്യുവിനെ കുത്തി കൊന്ന സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സഞ്ജയ് ദത്ത് എന്നയാളുടെ പിതാവിനേയും സഹോദരനേയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇരുവരേയും ചോദ്യം ചെയ്തുവരികയാണ്. അഭിമന്യുവിന്റെ കൊലയിൽ പ്രതിഷേധിച്ച് വള്ളിക്കുന്നത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിമന്യുവിന്റെ സഹോദരനും ആർഎസ്എസ് പ്രവർത്തകനായ സഞ്ജയ് ദത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നുമാണ് ആരോപണം.

ഡിവൈഎഫ്ഐ വള്ളിക്കുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ അനന്തുവിനെ കൊലപ്പെടുത്താനാണ് ആർഎസ്എസ് സംഘം ശ്രമിച്ചതെന്നും അനന്തുവിനെ കിട്ടാതെ വന്നതോടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പരിശീലനം ലഭിച്ച ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിൻ്റെ മകനുമാണ് അഭിമന്യു.

വിഷുദിനമായ ബുധനാഴ്‌ച രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിന്റെ കൊലപാതകം നടന്നത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. നാല് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

error: Content is protected !!