സുഷാന്തിന്റെ മരണത്തെ അടിസ്ഥാനമാക്കി സ്വജനപക്ഷപാതത്തിനെതിരെ സിനിമ; നായകൻ മുതിർന്ന താരത്തിന്റെ മകൻ

സ്വജനപക്ഷപാതത്തിനെതിരായ സിനിമയിലെ നായകൻ മുതിർന്ന താരത്തിന്റെ മകൻ. അടുത്തിടെ മരണപ്പെട്ട ബോളിവുഡ് താരം സുഷാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തെ അടിസ്ഥാനമാക്കി കോമൾ നാഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുതിർന്ന ബോളിവുഡ് താരവും കോൺഗ്രസ് എംപിയുമായ രാജ് ബബ്ബാറിൻ്റെ മകൻ ആര്യ ബബ്ബാർ ആണ് മുഖ്യ വേഷത്തെ അവതരിപ്പിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധകർ വിമർശനവുമായി രംഗത്തെത്തി.

ചിത്രത്തിൻ്റെ പോസ്റ്ററിൽ തന്നെ അക്ഷരത്തെറ്റുകൾ ഉള്ളതായി ആരാധകർ കണ്ടെത്തി. പോസ്റ്ററിലെ വിവിധ വാക്കുകളിൽ ഡിപ്രഷൻ, ഹരാസ്മെൻ്റ് എന്നീ രണ്ട് വാക്കുകൾ തെറ്റായാണ് സ്പെൽ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം സ്വജനപക്ഷപാതത്തിനെതിരെ സംസാരിക്കുന്ന ഒരു സിനിമയിൽ സ്വജനപക്ഷപാതിയെ തന്നെ നായകനാക്കിയ വിരോധാഭാസവും ആരാധകർ ചർച്ച ചെയ്യുന്നു.

സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടത്തിൽ എയിംസ് സംശയം ഉന്നയിച്ചിരുന്നു. സുശാന്തിന്റെ മൃതദേഹത്തിൽ ചില മുറിവുകൾ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. സുശാന്തിന്റെ ഒരു കാലിന് ഒടിവോ മറ്റ് പരുക്കോ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയാണ് സിബിഐയുടെ മുന്നിൽ പ്രധാന സംശയമായുള്ളത്. എയിംസിലെ ഡോക്ടർമാരുമായി അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം വിശകലനം ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോർട്ടത്തിൽ സംശയമുണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയത്. സന്ദർഭത്തിന് യോജിക്കാത്ത ചില പരാമർശങ്ങൾ പോസ്റ്റുമോർട്ടത്തിൽ ഉണ്ടെന്നും എയിംസ് അധികൃതർ സിബിഐയോട് വിശദീകരിച്ചു.

ജൂൺ പതിനാലിനാണ് സുശാന്ത് സിംഗിനെ മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കൂപ്പർ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്.

error: Content is protected !!