
Report: Web Desk
ദേശീയ ചലച്ചിത്ര പുരസ്കാര നിർണായ നടപടികൾ അടുത്തയാഴ്ച ആരംഭിക്കും മലയാളത്തിൽ നിന്ന് അറുപത്തിയഞ്ച് സിനിമകൾ.ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ നടപടികൾ അടുത്തയാഴ്ച ആരംഭിച്ചേക്കും. പനോരമ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പും ഉടനുണ്ടാകും. ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരി 16 മുതൽ 24 വരെ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ നടപടികൾ ഇനിയും വൈകാൻ പാടില്ലെന്ന വിലയിരുത്തലിലാണു മന്ത്രാലയം. ചലച്ചിത്ര പുരസ്കാര നിർണയത്തിന്റെ ഭാഗമായി റീജനൽ സിനിമകൾ വിവിധ ജൂറി അംഗങ്ങൾ അടുത്തയാഴ്ച മുതൽ കണ്ടുതുടങ്ങുമെന്നാണു വിവരം.
പ്രദർശനം ഇന്ന് ആരംഭിക്കാനാണു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മാറ്റുകയായിരുന്നു. ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഉൾപ്പെടുന്ന ജൂറിയാണു മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തിരഞ്ഞെടുപ്പു നടത്തുന്നത്. മലയാളത്തിൽ നിന്ന് 65 സിനിമകൾ ഇക്കുറി മത്സരത്തിനുണ്ട്. അന്തിമ ജൂറിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫലപ്രഖ്യാപനം അടുത്ത വർഷം ആദ്യത്തേക്കു നീളാനും സാധ്യതയുണ്ടെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. അവാർഡിനുള്ള സിനിമകൾ കണ്ടു വിധി നിർണയിക്കാൻ കുറഞ്ഞതു 40 ദിവസമെങ്കിലും വേണ്ടിവരും. ഐഎഫ്എഫ്ഐയുടെ മത്സര വിഭാഗത്തിലേക്കുൾപ്പെടെയുള്ള സിനിമകളുടെ തിരഞ്ഞെടുപ്പു പൂർത്തിയായിട്ടുണ്ട്.