
അമിത ഫീസ് ഈടാക്കി സ്വാശ്രയ മാനേജ്‌മെന്റ് കോളജുകൾ. ട്യൂഷൻ ഫീസിന് പുറമ സ്‌പെഷ്യൽ ഫീസ് ഇനത്തിലും വൻ തുകയാണ് കോളജുകൾ ആവശ്യപ്പെടുന്നത്. ഫീസ് അടക്കാത്ത കുട്ടികളുടെ അറ്റൻഡൻസ് വെട്ടിക്കുറക്കുന്നതായും വിദ്യാർത്ഥികൾ പറയുന്നു. സർവകലാശാലകൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളജുകളെല്ലാം അടഞ്ഞു കിടക്കുന്ന അവസ്ഥയാണുള്ളത്. വിദ്യാർത്ഥികൾ ക്ലാസ് മുറികളോ ലബോറട്ടറി സംവിധാനങ്ങളോ ഉപയോഗിക്കുന്നില്ല. കൂടാതെ കൾച്ചറൽ പ്രോഗ്രാമുകളോ ഫെസ്റ്റിവലുകളോ നടക്കുന്നില്ല. സെമിനാറുകൾ മാറി വെബിനാറുകളായപ്പോൾ ഓഡിറ്റോറിയങ്ങളും ശൂന്യമാണ്. അധ്യാപനമാണെങ്കിലും ഓണ്‍ലെെനായി. എന്നാൽ സ്വകാര്യ- സ്വാശ്രയ കോളേജുകളിൽ കഴിഞ്ഞ വർഷത്തിലേതിനേക്കാൾ ഫീസാണ് കൊവിഡ് പ്രതിസന്ധിക്കിടയിൽ ഈടാക്കുന്നത്.
കൾച്ചറൽ പ്രോഗ്രാം, സ്‌പോർട്‌സ് , ലാബ്, ലൈബ്രറി, ഹോസ്റ്റൽ എന്നിങ്ങനെ വിദ്യാർത്ഥികൾ ഉപയോഗിക്കാത്തതോ പങ്കാളിത്തമില്ലാത്തതോ ആയ കാര്യങ്ങൾക്ക് ഫീസ് പിടിക്കുന്ന സ്വാശ്രയ മാനേജുമെൻറുകൾക്കെതിരെ വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്.
വിയോജിപ്പുകൾ പ്രകടിപ്പിക്കാനാകാതെ സെമസ്റ്റർ ഫീ സംഘടിപ്പിക്കുന്നതെങ്ങിനെയെന്നറിയാതെ മാതാപിതാക്കൾ നട്ടം തിരിയുന്ന അവസ്ഥയാണുള്ളത്. ഇതോടൊപ്പമാണ് സ്‌പെഷ്യൽ ഫീ അടക്കം ഈടാക്കുമെന്ന അന്യായമായ നടപടികളുമായി സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റുകൾ മുന്നോട്ടു പോകുന്നത്.